ഒടുവിൽ വീണ ഒരുപിടി അരളിപ്പൂക്കളെന്റേതാണ് നിന്നോളമുറഞ്ഞില്ലെങ്കിലും മഴയെന്നെയും മരവിപ്പിച്ചു
മരിപ്പിനായി മാത്രം പെയ്ത
മഴയെന്നവർ ശപിച്ചപ്പോൾ
ഇന്നലെ മഴപ്പാറ്റകളിൽ
ഞാൻ നിന്നെ കണ്ടിരുന്നു .
തൊണ്ടയിലെ കഴച്ചിലടക്കി
നിന്നെ ചുമന്നിറക്കുമ്പോൾ
നിന്റെ ചുവന്ന സന്ധ്യകളുടെ
ഭാരത്താൽ കാതുകൾ കൊട്ടിയടച്ചു
അന്ന് നീ മറ്റൊരാളായി നടിച്ചിരിക്കാം . തേങ്ങലിനെ ചിരി കൊണ്ട് മറച്ചിരിക്കാം വേദന തിന്ന് വിശപ്പകറ്റിയിരിക്കാം .
കണ്ണീർ പാനിച്ചു ദാഹം ശമിപ്പിച്ചിരിക്കാം . ശേഷിച്ചതെല്ലാം കുഴിച്ചിട്ടു കൂടെക്കൂട്ടിയിരിക്കാം
നോവിച്ച സന്ധ്യകളെ കടിച്ചമർത്തി പൊള്ളിച്ച ഓർമ്മകളെ അടിച്ചമർത്തി അതിജീവനം തേടാതെ പിടഞ്ഞണഞ്ഞപ്പോൾ മരണം ഉത്തരമില്ലാത്ത ചോദ്യമായി മാറി .
വരികൾ വരെ വിതുമ്പിയ ഏഴാം നാളിൽ അലമുറകൂട്ടിയവരെ കണ്ടു കിട്ടിയില്ല അപ്പോൾ മരണമെന്നത് സത്യവും കണ്ണീരെന്നത് കാപട്യവുമായിത്തീർന്നു .
മൗനം നിഴലിച്ച മണ്ണിലേക്കുള്ള
നിന്റെ മടക്കത്തിൽ നോവുന്നതിന്നും ചുരത്തിയ മാറിനും
ചുമന്ന തോളിനും മാത്രമാണ് .
( സായാഹ്നം ദിനപത്രം സെപ്റ്റംബർ 2021 )
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ