ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കോഫീ ഹൗസ് - ഒരൊന്നൊന്നര വായനാനുഭവം

#കോഫി_ഹൗസ് by പ്രിയ സ്നേഹിതൻ  Lajo Jose

ഒരു ത്രില്ലർ അതിനുമപ്പുറം  ലളിതം ,സുന്ദരം...

പതിമൂന്ന് വർഷങ്ങൾക്ക് മുൻപ് ഇടുക്കിയിലെ കാൽവരി മൗണ്ടിൽ മധ്യവേനലവധിക്ക് പോയപ്പോഴാണ് ബഷീറിന്റെ ബാല്യകാല സഖി കൈയിൽ   തടയുന്നത്.. മണിക്കൂറുകൾ കൊണ്ട് വായിച്ചു തീർത്ത പുസ്തകത്തിനു ശേഷം പിന്നീട് അത് പോലെ വായിച്ചത്
" എന്റെ കഥയും "
ആട് ജീവിതവുമാണ്.. ഇപ്പോൾ ഒടുവിലിതാ പ്രിയ സ്നേഹിതൻ ലാജോയുടെ കോഫി ഹൗസും..

ഓരോ നിമിഷവും എസ്‌തെറിന്റെ യാത്രകളിൽ വായനക്കാരൻ സഞ്ചരിക്കുകയായിരുന്നു.
അപർണ്ണ ,ക്രിസ്  തുടങ്ങി ആദർശ് വരെയുള്ള ഓരോ കഥാപാത്രങ്ങളോടും  നൂറു ശതമാനം കഥാകാരൻ നീതി പുലർത്തിയിരുന്നു.. അതിനേറ്റവും വലിയ ഉദാഹരണമാണ് കഥയിലെ രണ്ട് ഭാഗങ്ങളിൽ മാത്രം നിറഞ്ഞു നിന്ന ആരാച്ചാർ സോമൻ..

കോട്ടയം പട്ടണത്തെ മനോഹരമായി ചിത്രീകരിച്ചതിനോടൊപ്പം ഓരോന്നും ഓർമ്മപ്പെടുത്തി..
ആദ്യമായി കോട്ടയത്തെ ബാർബീക്യു കഴിപ്പിച്ച സ്ഥാപനത്തെ , ഇന്ത്യൻ കോഫി ഹൗസിലെ തിരക്കും മൈൻഡ് ചെയ്യാതെ വെയിറ്റർന്മാരും   ആദ്യമായി dts വന്നപ്പോൾ അഭിലാഷ് തീയേറ്ററിൽ ഓടിയ സ്പീഡ് എന്ന സിനിമയും എല്ലാം.. ഒപ്പം തന്നെ നഗരത്തിലെ ഓരോ പോരായ്മയും ചൂണ്ടി കാണിച്ചു.. തനത് കോട്ടയംകാരന്റെ ഭാഷ ഏതൊരാൾക്കും ദഹിക്കും എന്ന് ബോധ്യപ്പെടുത്തി..

ഒരു കഥയിലെ കഥാപാത്രത്തിനൊപ്പം നമുക്ക് കരയാനും ചിരിക്കാനും അവരുടെ മനോഗതിക്കനുസരിച്ചു നെടുവീർപ്പെടാനും എന്തിന്  പുരികമനക്കാൻ വരെ  സാധിച്ചാൽ അത് എഴുത്തുകാരന്റെ മികവ് തന്നെയാണ്.

ഒരു അധ്യായത്തിൽ കുളി കഴിഞ്ഞു പുതു വസ്ത്രമുടുക്കുന്ന ബെഞ്ചമിന്റെ കൈ വിറക്കുമ്പോൾ
വെള്ളത്തിന് നല്ല തണുപ്പായിരുന്നോ എന്ന മുരളീധരൻ സാറിന്റെ ചോദ്യത്തിന്

" പേടിച്ചിട്ടാ സാറേ " എന്ന് പറയുന്ന ബെഞ്ചമിന്റെ ചിത്രം നുറുങ്ങുന്ന വേദനയോടെ മനസ്സിൽ കാണാൻ പറ്റുന്നുണ്ട്.. അവന്റെ ഹൃദയ വിലാപം കേൾക്കാൻ പറ്റുന്നുണ്ട്.

കഥയുടെ നാല്പത്തിയഞ്ചാം ഭാഗത്തിലാണ്  വരുന്നതെങ്കിലും അതിനും മുൻപേ മനസ്സിൽ ഇടം പിടിച്ചു കഴിയും നിഗൂഢതകളുടെ കോഫീ ഹൗസ്..

വല്ലാത്ത ഒരു ഹാങ് ഓവർ ആയിരുന്നു ഒറ്റയിരുപ്പിന് വായിച്ചു തീർത്തപ്പോൾ..

അവനവന്റെ ഉള്ളിൽ നിന്നും വരുന്നത് തന്നെയാണ് എഴുതേണ്ടതെന്നും
 ലളിത ഭാഷ തന്നെയാണ് ഓരോ വായനക്കാരനും വേണ്ടതെന്നും എഴുത്തിൽ ആത്മാർത്ഥത പുലർത്തിയാൽ മാത്രം  മതിയെന്നും വലിയ പിന്തുണയോ കൊട്ടിഘോഷങ്ങളോ പരസ്യങ്ങളോ ഒന്നും വേണ്ടന്നും കൂളായി തെളിയിച്ചു കൊടുത്ത ഈ നോവലും എഴുത്തുകാരനും എഴുത്തിന്റെ ലോകത്തേക്ക് കടന്ന് വന്ന് കഠിന പദങ്ങൾ കണ്ട് അമ്പരന്ന് നിൽക്കുന്ന ഏതൊരാൾക്കും മാതൃകയാണ്

Coffee House
http://dl.flipkart.com/dl/coffee-house/p/itmf69y9p5p2pwdt?pid=9789387331747&cmpid=product.share.pp

( #ക്ഷമാപണം   ലാജോ ജോസിനോട് _

നേരിട്ട് വന്ന് വാങ്ങണം എന്നായിരുന്നു ആഗ്രഹം..  പക്ഷെ അതിനുള്ള  ക്ഷമിയില്ലാതായിപ്പോയി..ഫ്ലിപ്പ് കാർട്ടിൽ നിന്നും ഇന്ന് രാവിലെയാണ് കൈ പറ്റിയത് )

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹൃദയത്തിന്റെ കലാപങ്ങൾ

ചീന്തിയ കടലാസിലെ വരികളെ ചേർത്തു നോക്കിയപ്പോൾ വികൃത മുഖം പോലെ തോന്നി പടർന്നൊഴുകുന്ന മഷിയും എറിഞ്ഞുടച്ച മഷിക്കുപ്പിയും യാത്ര പറഞ്ഞു പിരിഞ്ഞു ഗർഭപാത്രത്തിൽ എത്തിച്ചേരാത്ത ബീജം പോലെ ചില്ലക്ഷരങ്ങൾ യാത്രയിൽ തളർന്നു വീണു കുറ്റബോധത്തിൽ മുങ്ങിയ ഞാൻ ഉണരരുത് എന്ന് പ്രാർത്ഥിച്ച് കുടിച്ചു ബോധം കെട്ടുറങ്ങി അവരുടെ വിലാപങ്ങളിൽ ഞാൻ കണ്ണീർ ചിന്തിയില്ല അവരുടെ കലാപങ്ങളിൽ ഞാൻ രക്തം ചിന്തിയില്ല. അവർ ഓരോന്നായി എന്റെ ഹൃദയത്തിൽ കലപില കൂട്ടി അവർ പരസ്പരം കരഞ്ഞും കലഹിച്ചും മരിച്ചു വീണു കരൾ ഉലഞ്ഞിട്ടും കടൽ നീന്തി കരയിൽ കാലുറപ്പിച്ചപ്പോൾ കാഴ്ചക്കാർ എന്നെ കല്ലെറിഞ്ഞു ഞാൻ കടലിലേക്ക് തിരികെ മടങ്ങി      നിവിൻ എബ്രഹാം വാഴയിൽ ( മിഴി ഓൺലൈൻ മാഗസിൻ ജൂലൈ 2020 )

ദൂരെ ഒരു കാനാൻ ദേശത്ത്

തേച്ചിട്ടു പോയ കാമുകിയെ കുറിച്ചുള്ള യുവാവിന്റെ കുറിപ്പ് വൈറലാകുന്നു… ഈ തലക്കെട്ടു കണ്ടാണ് അന്നാദ്യമായി അവൾ അവൻ എന്ന ചെറിയ എഴുത്തുകാരനെക്കുറിച്ചു അറിയുന്നത്… അല്പം കഷ്ട്ടപ്പെട്ടു അവന്റെ ഫേസ്ബുക് അക്കൗണ്ട് കണ്ടു പിടിച്ചു.. റിക്വസ്റ് അയക്കാതെ മെസഞ്ചറിൽ ആഡ് ചെയ്തു ഒരു മെസ്സേജ് അയച്ചു.. കഥ വായിച്ചു .. ഹൃദയത്തിൽ സ്പർശിച്ചു.. ഇതു ചേട്ടന്റെ തന്നെ കഥ ആണോ ? ഇൻബോക്സിൽ കിടക്കുന്ന എല്ലാ മെസ്സേജുകളും നോക്കിയപ്പോൾ അവൻ അതും കണ്ടു.. അക്സപ്റ്റ് ചെയ്തു മറുപടി കൊടുത്തു.. വായിച്ചതിനും അഭിപ്രായം നൽകിയതിനും നന്ദി.. കഥ എന്റെയല്ല.. എന്നാൽ ഞാനും തേപ്പിന് ഇരയായിട്ടുണ്ട്… ഇര…. കൂടുതൽ മറുപടി നൽകാൻ അവനു തോന്നിയില്ല.. പിന്നീട് അവന്റെ ഓരോ കഥകൾക്കും അവൾ അഭിപ്രായങ്ങൾ നൽകി .. ക്രമേണ ആ ബന്ധം ഒരു ചെറിയ സൗഹൃദത്തിലേക്കു വളർന്നു… ഫേസ്ബുക്കിൽ അവർ ഫ്രണ്ട്‌സ് ആയതു എന്നാണ് എന്നു ചോദിച്ചാൽ അവർക്കും അറിയില്ല… അവന്റെ വിരഹം നിറഞ്ഞ ഓരോ കഥകൾ വായിച്ച ശേഷവും അവൾ തന്റെ ടൈംലൈനിൽ പ്രതീക്ഷകൾ നിറഞ്ഞ പോസ്റ്റുകൾ അതിനു മറുപടിയെന്ന പോലെ ഇട്ടു..ഒരു നാൾ ഒരു കാലം തെറ്റി പെയ്ത മഴയിൽ അവളുടെ സന്ദേശം എത്തി… ദൂരെ നമുക്കായി ഒരു കാനാൻ ദേ...

ഏഴാം നാൾ

 ഒടുവിൽ വീണ ഒരുപിടി അരളിപ്പൂക്കളെന്റേതാണ് നിന്നോളമുറഞ്ഞില്ലെങ്കിലും മഴയെന്നെയും മരവിപ്പിച്ചു  മരിപ്പിനായി മാത്രം പെയ്ത  മഴയെന്നവർ ശപിച്ചപ്പോൾ  ഇന്നലെ മഴപ്പാറ്റകളിൽ  ഞാൻ നിന്നെ കണ്ടിരുന്നു .  തൊണ്ടയിലെ കഴച്ചിലടക്കി  നിന്നെ ചുമന്നിറക്കുമ്പോൾ  നിന്റെ ചുവന്ന സന്ധ്യകളുടെ  ഭാരത്താൽ കാതുകൾ കൊട്ടിയടച്ചു   അന്ന് നീ മറ്റൊരാളായി നടിച്ചിരിക്കാം . തേങ്ങലിനെ ചിരി കൊണ്ട് മറച്ചിരിക്കാം വേദന തിന്ന് വിശപ്പകറ്റിയിരിക്കാം . കണ്ണീർ പാനിച്ചു ദാഹം ശമിപ്പിച്ചിരിക്കാം . ശേഷിച്ചതെല്ലാം കുഴിച്ചിട്ടു കൂടെക്കൂട്ടിയിരിക്കാം  നോവിച്ച സന്ധ്യകളെ കടിച്ചമർത്തി പൊള്ളിച്ച ഓർമ്മകളെ അടിച്ചമർത്തി അതിജീവനം തേടാതെ പിടഞ്ഞണഞ്ഞപ്പോൾ മരണം ഉത്തരമില്ലാത്ത ചോദ്യമായി മാറി .  വരികൾ വരെ വിതുമ്പിയ ഏഴാം നാളിൽ അലമുറകൂട്ടിയവരെ കണ്ടു കിട്ടിയില്ല അപ്പോൾ മരണമെന്നത് സത്യവും കണ്ണീരെന്നത് കാപട്യവുമായിത്തീർന്നു .  മൗനം നിഴലിച്ച മണ്ണിലേക്കുള്ള  നിന്റെ മടക്കത്തിൽ നോവുന്നതിന്നും ചുരത്തിയ മാറിനും  ചുമന്ന തോളിനും മാത്രമാണ് . ( സായാഹ്നം ദിനപത്രം സെപ്റ്റംബർ 2021 )