ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പടർപ്പ്

പടർപ്പാണ് , വയലറ്റ് നിറമുള്ള പൂക്കൾ വിരിയുന്ന കാട്ടുവള്ളി പടർപ്പ് , ചില്ലടർന്ന് പോയ ജാലക വാതിലിലൂടെ അനുവാദം ചോദിക്കാതെ മദ്യത്തിന്റെ ഗന്ധം നിറഞ്ഞ  സിഗരറ്റിന്റെ ചാരം പറക്കുന്ന   ഉമിനീരും വിയർപ്പും രക്തവും ശുക്ലവും വീണുറഞ്ഞ ,
മുഷിഞ്ഞ കുപ്പായങ്ങളും വായിക്കാത്ത പുസ്തകങ്ങളും ചിതറിക്കിടന്ന മുറിക്കുള്ളിലേക്ക് ചോദിക്കാതെ കയറി വന്ന പടർപ്പ്..

മട്ടുപ്പാവിൽ നിൽക്കുമ്പോൾ എന്റെ മിഴികൾക്ക് മാത്രം എന്നും  ദർശനം അനുവദനീയമായ ആ കാഴ്ചയിലെ  തൂവെള്ള നിറത്തിലേക്ക് ചുവന്ന ചായം പടർന്നൊഴുകി.

ശൂന്യതയിൽ എന്നും എന്തെങ്കിലും എഴുതിയിരുന്ന  ചൂണ്ടു വിരലിന്ന് തള്ള വിരലിനെ കൂട്ട് പിടിച്ച് ചുരുണ്ട മുടിയെ വീണ്ടും ചുരുട്ടുന്നു..
കടിച്ചു തുപ്പാൻ ഇനി നഖം ബാക്കിയില്ലാത്തത് കൊണ്ടാവണം.

ചുവന്ന ചായത്തിലേക്ക് വീണ്ടും നോക്കുമ്പോൾ ഞാൻ അസ്വസ്ഥനാകുന്നു.. അല്ലെങ്കിൽ ആ വള്ളിപ്പടർപ്പുകൾ എന്നെ അസ്വസ്ഥമാക്കുന്നു..

സൂര്യൻ അതാ അകലുന്നു...
ഓഹ്, ശരിയാണ്  ശൈത്യ കാലം വരവായി..

മിഴികൾ പൂട്ടി മൂക്ക്‌ വിടർത്തി കാറ്റിന്റെ ഗന്ധം അറിയുവാനുള്ള ശ്രമം പരാജയപ്പെട്ടില്ല..

ഓരോ ഋതുക്കൾക്കും ഓരോ ഗന്ധമാണ്..

ഓരോ ഋതുക്കൾ , ഓരോ നിറങ്ങളുള്ള പൂക്കൾ 
ഓരോ പ്രണയങ്ങളുടെ ജനനങ്ങൾ , മരണങ്ങൾ
ഇടയിൽ ഒട്ടനവധി ഭോഗങ്ങളും..

ഓരോ മരണങ്ങൾ കഴിയുമ്പോഴും പുതിയ വാസന തൈലങ്ങൾ  വാങ്ങാറുണ്ട്..

സുഗന്ധം  ഓർമ്മപ്പെടുത്തലാണ്..അത് ചിലപ്പോൾ വേദനിപ്പിച്ചേക്കാം.. എന്നിലടങ്ങിയിരിക്കുന്ന നന്മയുടെയും തിന്മയുടെയും മൂർത്തീഭാവങ്ങൾ കണ്ണാടിയിൽ തെളിയുന്ന ബിംബത്തിൽ കാട്ടി തന്നേക്കാം...
അത് പാടില്ല..

ഓരോ സുഗന്ധത്തിന്റെ അന്ത്യത്തിലും കൊഴിഞ്ഞു വീഴുന്ന പൂക്കൾ വിഷാദത്തിന്റെ പുതിയ മൊട്ടുകളെ കാട്ടിത്തരുമ്പോൾ അത് വരെ വിരിഞ്ഞു നിന്ന് തന്ന എല്ലാ ആനന്ദങ്ങളും ഒരു നിമിഷത്തിൽ ഇല്ലാതാകുന്നു..

തുടയിടുക്കിലെ ശുക്ലത്തെ ഒപ്പിയെടുത്ത പുതപ്പും പെർഫ്യൂമും നഗര മധ്യത്തിലെ ചവറ് കൂനയിലേക്ക് വലിച്ചെറിയപ്പെടുമ്പോൾ ഒരു കുന്ന് സന്ദേശങ്ങളും ചിത്രങ്ങളും വിരൽത്തുമ്പിലൂടെ മറ്റൊരു ചവറ് കൂനയിൽ തള്ളപ്പെടുന്നു...

സ്വന്തം ശരീരത്തിന്റെ സുഗന്ധം ആസ്വദിക്കാൻ കഴിഞ്ഞിട്ടില്ല ഇത് വരെയും...

എങ്കിലും ഒരു നാൾ ശീതീകരിച്ച മുറിയിൽ രതിമൂർച്ഛയുടെ വേലിയേറ്റത്തിനും മുൻപ്  പച്ച മാംസ രുചി രസമുകുളങ്ങൾ അറിയും മുൻപ് പ്രണയമെന്ന അനുഭൂതിയിൽ കാമം ഉടലെടുക്കും മുൻപ് കൂമ്പിയടഞ്ഞ മിഴികളെ വിലങ്ങിട്ട് എന്റെ നെഞ്ചിൽ മുഖം അമർത്തി ശ്വാസം ഉള്ളിലേക്ക് വലിച്ചെടുത്തവൾ പറഞ്ഞു

പപ്പാടെ അതേ മണം

ലാളന , വാത്സല്യം , സഹതാപം , സ്നേഹം  എന്നിവ കൂടിച്ചേർന്നപ്പോൾ ആ നിമിഷം ഉണ്ടായ വികാരത്തിന് നിഘണ്ടുവിൽ ഒരു പേരില്ല.

കാമത്തിന്റെ അഗ്നി പിന്നീട് ഞാനവളിലേക്ക് ആളി പടർത്തിയില്ല.

തുടർന്ന് മഞ്ഞ് മാത്രം പെയ്തു
എങ്ങും വെള്ള നിറം...

ആ വെള്ള നിറത്തിൽ ചുവപ്പ് പടർന്നപ്പോഴാണ് പല വള്ളിച്ചെടികളും അനുവാദം ചോദിക്കാതെ പടർന്ന് കയറിയത്.....

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ദൂരെ ഒരു കാനാൻ ദേശത്ത്

തേച്ചിട്ടു പോയ കാമുകിയെ കുറിച്ചുള്ള യുവാവിന്റെ കുറിപ്പ് വൈറലാകുന്നു… ഈ തലക്കെട്ടു കണ്ടാണ് അന്നാദ്യമായി അവൾ അവൻ എന്ന ചെറിയ എഴുത്തുകാരനെക്കുറിച്ചു അറിയുന്നത്… അല്പം കഷ്ട്ടപ്പെട്ടു അവന്റെ ഫേസ്ബുക് അക്കൗണ്ട് കണ്ടു പിടിച്ചു.. റിക്വസ്റ് അയക്കാതെ മെസഞ്ചറിൽ ആഡ് ചെയ്തു ഒരു മെസ്സേജ് അയച്ചു.. കഥ വായിച്ചു .. ഹൃദയത്തിൽ സ്പർശിച്ചു.. ഇതു ചേട്ടന്റെ തന്നെ കഥ ആണോ ? ഇൻബോക്സിൽ കിടക്കുന്ന എല്ലാ മെസ്സേജുകളും നോക്കിയപ്പോൾ അവൻ അതും കണ്ടു.. അക്സപ്റ്റ് ചെയ്തു മറുപടി കൊടുത്തു.. വായിച്ചതിനും അഭിപ്രായം നൽകിയതിനും നന്ദി.. കഥ എന്റെയല്ല.. എന്നാൽ ഞാനും തേപ്പിന് ഇരയായിട്ടുണ്ട്… ഇര…. കൂടുതൽ മറുപടി നൽകാൻ അവനു തോന്നിയില്ല.. പിന്നീട് അവന്റെ ഓരോ കഥകൾക്കും അവൾ അഭിപ്രായങ്ങൾ നൽകി .. ക്രമേണ ആ ബന്ധം ഒരു ചെറിയ സൗഹൃദത്തിലേക്കു വളർന്നു… ഫേസ്ബുക്കിൽ അവർ ഫ്രണ്ട്‌സ് ആയതു എന്നാണ് എന്നു ചോദിച്ചാൽ അവർക്കും അറിയില്ല… അവന്റെ വിരഹം നിറഞ്ഞ ഓരോ കഥകൾ വായിച്ച ശേഷവും അവൾ തന്റെ ടൈംലൈനിൽ പ്രതീക്ഷകൾ നിറഞ്ഞ പോസ്റ്റുകൾ അതിനു മറുപടിയെന്ന പോലെ ഇട്ടു..ഒരു നാൾ ഒരു കാലം തെറ്റി പെയ്ത മഴയിൽ അവളുടെ സന്ദേശം എത്തി… ദൂരെ നമുക്കായി ഒരു കാനാൻ ദേ

ഹൃദയത്തിന്റെ കലാപങ്ങൾ

ചീന്തിയ കടലാസിലെ വരികളെ ചേർത്തു നോക്കിയപ്പോൾ വികൃത മുഖം പോലെ തോന്നി പടർന്നൊഴുകുന്ന മഷിയും എറിഞ്ഞുടച്ച മഷിക്കുപ്പിയും യാത്ര പറഞ്ഞു പിരിഞ്ഞു ഗർഭപാത്രത്തിൽ എത്തിച്ചേരാത്ത ബീജം പോലെ ചില്ലക്ഷരങ്ങൾ യാത്രയിൽ തളർന്നു വീണു കുറ്റബോധത്തിൽ മുങ്ങിയ ഞാൻ ഉണരരുത് എന്ന് പ്രാർത്ഥിച്ച് കുടിച്ചു ബോധം കെട്ടുറങ്ങി അവരുടെ വിലാപങ്ങളിൽ ഞാൻ കണ്ണീർ ചിന്തിയില്ല അവരുടെ കലാപങ്ങളിൽ ഞാൻ രക്തം ചിന്തിയില്ല. അവർ ഓരോന്നായി എന്റെ ഹൃദയത്തിൽ കലപില കൂട്ടി അവർ പരസ്പരം കരഞ്ഞും കലഹിച്ചും മരിച്ചു വീണു കരൾ ഉലഞ്ഞിട്ടും കടൽ നീന്തി കരയിൽ കാലുറപ്പിച്ചപ്പോൾ കാഴ്ചക്കാർ എന്നെ കല്ലെറിഞ്ഞു ഞാൻ കടലിലേക്ക് തിരികെ മടങ്ങി      നിവിൻ എബ്രഹാം വാഴയിൽ ( മിഴി ഓൺലൈൻ മാഗസിൻ ജൂലൈ 2020 )

ഏഴാം നാൾ

 ഒടുവിൽ വീണ ഒരുപിടി അരളിപ്പൂക്കളെന്റേതാണ് നിന്നോളമുറഞ്ഞില്ലെങ്കിലും മഴയെന്നെയും മരവിപ്പിച്ചു  മരിപ്പിനായി മാത്രം പെയ്ത  മഴയെന്നവർ ശപിച്ചപ്പോൾ  ഇന്നലെ മഴപ്പാറ്റകളിൽ  ഞാൻ നിന്നെ കണ്ടിരുന്നു .  തൊണ്ടയിലെ കഴച്ചിലടക്കി  നിന്നെ ചുമന്നിറക്കുമ്പോൾ  നിന്റെ ചുവന്ന സന്ധ്യകളുടെ  ഭാരത്താൽ കാതുകൾ കൊട്ടിയടച്ചു   അന്ന് നീ മറ്റൊരാളായി നടിച്ചിരിക്കാം . തേങ്ങലിനെ ചിരി കൊണ്ട് മറച്ചിരിക്കാം വേദന തിന്ന് വിശപ്പകറ്റിയിരിക്കാം . കണ്ണീർ പാനിച്ചു ദാഹം ശമിപ്പിച്ചിരിക്കാം . ശേഷിച്ചതെല്ലാം കുഴിച്ചിട്ടു കൂടെക്കൂട്ടിയിരിക്കാം  നോവിച്ച സന്ധ്യകളെ കടിച്ചമർത്തി പൊള്ളിച്ച ഓർമ്മകളെ അടിച്ചമർത്തി അതിജീവനം തേടാതെ പിടഞ്ഞണഞ്ഞപ്പോൾ മരണം ഉത്തരമില്ലാത്ത ചോദ്യമായി മാറി .  വരികൾ വരെ വിതുമ്പിയ ഏഴാം നാളിൽ അലമുറകൂട്ടിയവരെ കണ്ടു കിട്ടിയില്ല അപ്പോൾ മരണമെന്നത് സത്യവും കണ്ണീരെന്നത് കാപട്യവുമായിത്തീർന്നു .  മൗനം നിഴലിച്ച മണ്ണിലേക്കുള്ള  നിന്റെ മടക്കത്തിൽ നോവുന്നതിന്നും ചുരത്തിയ മാറിനും  ചുമന്ന തോളിനും മാത്രമാണ് . ( സായാഹ്നം ദിനപത്രം സെപ്റ്റംബർ 2021 )